ബംഗളൂരു: കർണാടകയിലെ രാമനഗരയിലെ നഴ്സിങ് കോളെജിൽ വിദ്യാർഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ കോളജ് അധികൃതർക്കെതിരേ നടപടി. കോളെജ് പ്രിൻസിപ്പൽ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവരെ സസ്പെൻഡ് ചെയ്തു. സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റിയുടേതാണ് നടപടി. സംഭവത്തിൽ അന്വേഷണത്തിന് സമിതിയെ നിയോഗിക്കുമെന്നും സർവകലാശാല അറിയിച്ചു.
പെൺകുട്ടി കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്ന് കുടുംബം ആരോപിച്ചു. പരീക്ഷയിൽ കോപ്പിയടിച്ചു എന്നാരോപിച്ച് നാല് ദിവസത്തേക്ക് അനാമികയെ കോളജ് അധികൃതർ സസ്പെന്‍റ് ചെയ്തിരുന്നു. പഠനം പൂർത്തിയാക്കാനും സർട്ടിഫിക്കറ്റ് ലഭിക്കാനും വൻ തുക വിദ്യാർഥിയോട് കോളജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. പിന്നീട് അനാമികയെ അധ്യാപകർ വിളിച്ചുവരുത്തി വലിയ രീതിയിൽ ശകാരിച്ചിരുന്നു. ഇനി പഠനം തുടരാൻ സാധിക്കുമേയെന്ന് തോന്നുന്നില്ലെന്ന് അനാമിക വീട്ടുകാരോടും സുഹൃത്തുക്കളോടും പറഞ്ഞിരുന്നു.
ചൊവ്വാഴ്ച വൈകിട്ട് വിളിച്ചിട്ടും വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് അനാമികയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അനാമിക ആത്മഹത്യ ചെയ്യാൻ കാരണം കോളജ് മാനേജ്മെന്‍റാണെന്നും കർശനനടപടി വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടിരുന്നു.