ന്യൂഡൽഹി: കേരളത്തിലെ നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ച അവസാനിച്ചു. നേതൃമാറ്റം യോഗത്തിൽ ചർച്ചയായില്ല.കെപിസിസി അധ്യക്ഷനെ മാറ്റുന്ന കാര്യം ഉള്‍പ്പെടെ യോഗത്തിൽ ചര്‍ച്ചയായില്ല. കെ സുധാകരൻ തന്നെ കെപിസിസി അധ്യക്ഷനായി തൽക്കാലം തുടരും. കെപിസിസി തലത്തിൽ പുനസംഘടന ഉടനുണ്ടാകില്ല. നേതാക്കളുടെ പരസ്യപ്രതികരണങ്ങൾ വിലക്കിയതായാണ് റിപ്പോർട്ട്. തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു.
ഐക്യത്തിന്റെ സന്ദേശമാണ് ഇന്നത്തെ യോഗമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ പറഞ്ഞു. കേരളം യുഡിഎഫ് തട്ടിയെടുക്കുമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനും പറഞ്ഞു.അതേ സമയം പാർട്ടിയുടെ കൂടെ നിൽക്കുമെന്ന് ശശി തരൂര്‍ യോഗത്തിൽ അറിയിച്ചു. പാർട്ടിയെ അധികാരത്തിലെത്തിക്കാനുള്ള നീക്കങ്ങൾക്ക് പൂർണ്ണ പിന്തുണയെന്ന് ശശി തരൂർ യോഗത്തിൽ അറിയിച്ചു.
കേരളത്തിലെ ജനം മാറ്റം ആഗ്രഹിക്കുന്നുവെന്ന് ദീപദാസ് മുൻഷി പറഞ്ഞു. രാഹുലും പ്രിയങ്കയും പങ്കെടുക്കുന്ന വാർഡ് പ്രസിഡന്റുമാരുടെ യോഗം വിളിക്കും. കോൺഗ്രസിൽ തർക്കമുണ്ടെന്നത് മാധ്യമ പ്രചാരണം മാത്രമെന്ന് ദീപദാസ് മുൻഷി വ്യക്തമാക്കി. കേരളത്തിൽ ഭരണമാറ്റം അനിവാര്യമെന്ന് മല്ലികാർജുൻ ഖർഗെ യോഗത്തിൽ പറഞ്ഞു. യു.ഡിഎഫി നെ അധികാരത്തിൽ എത്തിക്കാൻ സാധ്യമായതെല്ലാം ചെയ്യും. അടിച്ചമർത്തുന്നവരെയും വർഗീയ മുന്നണികളെയും ജനങ്ങൾ പരാജയപ്പെടുത്തും. യോഗത്തിൽ രാഷ്ട്രീയ തന്ത്രങ്ങളും സംസ്ഥാനത്തിന്റെ ഭാവിയും ചർച്ച ചെയ്തു.