പാകിസ്താനിൽ ട്രെയിൻ തട്ടിയെടുത്ത് 182 യാത്രക്കാരെ ബന്ദികളാക്കി. ബലൂച് ലിബറേഷൻ ആർമിയാണ് ട്രെയിൻ തട്ടിയെടുത്തത്. 11 പാകിസ്‌താൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം. പാകിസ്‌താനിലെ തെക്കുപടിഞ്ഞാറൻ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽനിന്ന് ഖൈബർ പഖ്തൂൺഖ്വയിലെ പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫർ എക്സ്പ്രസിലാണ് സംഭവം. പാകിസ്‌താനി സൈന്യം സൈനിക നടപടികൾ ആരംഭിച്ചാൽ ബന്ദികളെ കൊല്ലുമെന്ന് ബലൂച് ലിബറേഷൻ ആർമി വക്താവ് ജിയാൻഡ് ബലൂച്ച് ഒപ്പിട്ട പ്രസ്താവനയിൽ പറഞ്ഞു. റെയിൽവേ ട്രാക്കുകൾ തകർത്ത് ട്രെയിൻ നിർത്താൻ നിർബന്ധിച്ചതിനു പിന്നാലെ ഇവർ ട്രെയിനിന്റെ ഉള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു എന്നാണ് വിവരം.
മേഖലയ്ക്ക് സ്വയംഭരണം തേടുന്ന തീവ്രവാദ വിഘടനവാദ ഗ്രൂപ്പായ ബലൂച് ലിബറേഷൻ ആർമി (BLA) ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഏറ്റെടുക്കുകയും സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ള ട്രെയിനിൽ നിന്ന് ബന്ദികളെ പിടിച്ചതായി പ്രഖ്യാപിക്കുകയും ചെയ്തു.