ഊട്ടി: വന്യമൃഗം വലിച്ചിഴച്ചു ഭക്ഷിച്ച നിലയില്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പേരാറിന് സമീപമാണ് സംഭവം. പൊമ്മന്‍ സ്വദേശി ഗോപാലന്റെ ഭാര്യ അഞ്ജലൈ (52) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. കടുവ ആക്രമിച്ചതാണെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. തേയില തോട്ടത്തിന് സമീപം കുറ്റിക്കാട്ടില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. വന്യമൃഗം ഭക്ഷിച്ച നിലയിലാണ് മൃതദേഹമുണ്ടായിരുന്നത്.
മൈനല അരക്കാട് ഭാഗത്തുള്ള തേയില തോട്ടത്തില്‍ ബുധനാഴ്ച ജോലിക്ക് പോയ അഞ്ജലൈ തിരിച്ചെത്തിയിരുന്നില്ല. വ്യാഴാഴ്ച രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികള്‍ സമീപത്തെ കുറ്റിക്കാട്ടില്‍ നടത്തിയ തിരിച്ചലിലാണ് മൃതദേഹം കണ്ടെത്തിയത്. തോട്ടത്തില്‍നിന്ന് 20 മീറ്ററോളം ദൂരം വലിച്ചിഴച്ചതിന്റെ അടയാളങ്ങളുമുണ്ടായിരുന്നു.
വനംവകുപ്പിന്റെ കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഏത് മൃഗമാണ് ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനാകൂ.പ്രദേശത്ത് ചുറ്റിത്തിരിയുന്ന വന്യമൃഗത്തെ കണ്ടെത്താനായി 10 ക്യാമറകളും കൂടുകളും സ്ഥാപിക്കാനുള്ള നടപടികൾ വനംവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഞായറാഴ്ച വരെ ഈ ഭാഗത്തെ തോട്ടങ്ങളിൽ തൊഴിലാളികൾ എത്താൻ പാടില്ലെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.