കോട്ടയം: യാക്കോബായ സഭാ കാതോലിക്കാ വാഴ്ച്ചയിൽ പാത്രിയർക്കീസ് ബാവയ്ക്കെതിരെ ഹർജി സമർപ്പിച്ച് ഓർത്തഡോക്സ് സഭാ വിശ്വാസികൾ. കോട്ടയം മുൻസിഫ് കോടതിയിലാണ് മൂന്ന് മലങ്കര ഓർത്തഡോക്സ് വിശ്വാസികൾ ഹർജി സമർപ്പിച്ചത്. ഹർജി കോടതി ഫയലിൽ സ്വീകരിച്ചു.
പാത്രിയർക്കീസ് ബാവാ മലങ്കര സഭയിൽ സമാന്തര ഭരണത്തിന് ശ്രമിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു. കാതോലിക്കാ, മലങ്കര മെത്രാപ്പോലീത്ത തുടങ്ങിയ സ്ഥാനപ്പേരുകൾ ഉപയോഗിക്കുന്നതിൽ നിന്ന് എതിർകക്ഷികളെ വിലക്കണം. മലങ്കരസഭയുടെ 1064 പള്ളികളിൽ സമാന്തര ഭരണത്തിനായി പ്രവേശിക്കുന്നതിൽ നിന്ന് വിലക്കണമെന്നും ഹർജിയിൽ പറയുന്നു.
യാക്കോബായ സുറിയാനി സഭയുടെ മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസിനെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി വാഴിക്കുന്ന ചടങ്ങിൽ പ്രതിനിധി സംഘത്തെ അയയ്ക്കുന്നത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര സർക്കാരിന് ഓർത്തഡോക്സ് സഭയുടെ കത്ത് നൽകിയിരുന്നു. ആരെങ്കിലും ആരെയെങ്കിലും വാഴിക്കുന്നതിന് സഭ എതിരല്ല. വിദേശ രാജ്യത്തിരുന്ന് ഭാരതത്തിൻ്റെ നിയമസംവിധാനത്തിന് പാത്രിയർക്കീസ് ബാവ തുരങ്കം വെക്കുന്നുവെന്നും ഓർത്തഡോക്സ് സഭ കത്തിൽ ആരോപിച്ചിരുന്നു.ഇത്തരം നീക്കങ്ങളെ പിന്തുണയ്ക്കരുത്, നിയമ ലംഘനത്തിന് കൂട്ട് നിൽക്കരുത് തുടങ്ങിയ കാര്യങ്ങളാണ് കത്തിൽ പറയുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ മന്ത്രി എന്നിവർക്കാണ് കത്തയച്ചത്. ഓർത്തഡോക്സ് സഭാ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയാണ് കത്തയച്ചത്.