ലക്ഷക്കണക്കിന് ഭക്തരാണ് ഓരോ ദിവസവും മഹാ കുംഭമേളയിൽ പങ്കെടുക്കാനും ത്രിവേണി സംഗമത്തിൽ കുളിക്കാനുമായി പ്രയാഗ് രാജിലേക്ക് എത്തുന്നത്. അതേ സമയം മഹാകുംഭമേളയിൽ പോയെങ്കിലും കുളിക്കാൻ താൽപര്യം തോന്നിയില്ലെന്ന് ഫുട്‌ബോൾ താരം സി കെ വിനീത്. വലിയ സംഭവമാണെന്ന് വിചാരിച്ച് പോയിട്ട് പി ആർ വർക്ക് മാത്രമാണ് കണ്ടതെന്ന് സി കെ വിനീത് വിമർശിച്ചു.
മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തിൽ പങ്കെടുത്തുകൊണ്ടാണ് സി കെ വിനീത് അനുഭവം പങ്കുവച്ചത്. പുറത്തുനിന്ന് കാണുന്നത് പോലെ കുംഭമേള വലിയ സംഭവമാണെന്ന് കരുതിയാണ് പോയതെന്നും എന്നാല്‍ തന്റെ അനുഭവത്തില്‍ കുംഭമേള ഭയങ്കരമായ സംഭവമൊന്നുമല്ലെന്നും വലിയ തോതിലുള്ള ആള്‍ക്കൂട്ടമുള്ള സ്ഥലം മാത്രമാണതെന്നും സി.കെ വിനീത് പറഞ്ഞു.
സി കെ വിനീതിന്റെ വാക്കുകൾ: ‘‘കുംഭമേള ഭയങ്കര സംഭവമാണ് എന്ന് വിചാരിച്ചിട്ടാണ് അങ്ങോട്ടേക്ക് പോയത്. എന്റെ എക്‌സ്പീരിയൻസിൽ കുംഭമേള ഭയങ്കര സംഭവമല്ല. വലിയ ആൾക്കൂട്ടമാണത്. വിശ്വാസികൾക്ക് പലതും ചെയ്യാനുണ്ടാകും. ഇത്രയും വൃത്തികെട്ട വെള്ളമുള്ളിടത്ത് എനിക്ക് കുളിക്കാൻ താൽപര്യമില്ല. ചൊറിപിടിച്ച് തിരിച്ചു വരാനും താൽപര്യമില്ല. കുംഭമേളയിൽ ഞാൻ കണ്ടത്, ഒരു ഭാഗത്ത് നാഗസന്യാസിമാരെയും മറ്റൊരു ഭാഗത്ത് കുളിക്കാൻ വന്ന ജനങ്ങളെയും അവരുടെ ജീവിതരീതിയുമാണ്. മറ്റൊരു വിഭാഗം എന്നുപറയുന്നത് 40 കോടിയോളം ആളുകൾ വരുമെന്ന് അറിഞ്ഞിട്ട് അവരെ ഉപജീവന മാർഗമാക്കിയവരാണ്. അവരാണ് എന്നെ ആകർഷിച്ചത്. ഇത്രയും ആളുകൾ വരാൻ വേണ്ടിയുള്ള പിആർ വർക്ക് അവർ ചെയ്‌തിട്ടുണ്ട്. അവരെ ഉൾക്കൊള്ളാനുള്ള ഒരു സൗകര്യവും ചെയ്തിട്ടില്ല.