പട്ന: ബീഹാറിനെതിരേ അധിക്ഷേപ വീഡിയോയുമായി രംഗത്തെത്തിയ അധ്യാപികയെ സസ്പെൻഡ് ചെയ്ത് സ്കൂൾ അധികൃതർ. ബിഹാറിലെ ജെഹനാബാദിലുളള കേന്ദ്രിയ വിദ്യാലയത്തിലെ ദിപാലി ഷാ എന്ന അധ്യാപികയാണ് ബിഹാറിനെയും അവിടുത്തെ ജനങ്ങളെയും അശ്ലീല ഭാഷയിൽ അധിക്ഷേപിച്ചത്.
"ഇന്ത്യയിലുടനീളം കേന്ദ്രീയ വിദ്യാലയത്തിന് നിരവധി ശാഖകളുണ്ട്. അവർക്ക് എന്നെ എവിടെയും നിയമിക്കാമായിരുന്നു. ആളുകൾക്ക് അത്ര ഇഷ്ടമല്ലാത്ത കൊൽക്കത്തയിൽ പോലും ജോലി ചെയ്യാൻ ഞാൻ തയ്യാറായിരുന്നു. ബംഗാളിലെവിടെയും കുഴപ്പമില്ല. എന്‍റെ സുഹൃത്തിനെ ഡാർജിലിങിൽ പോസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനെ സിൽച്ചാറിൽ പോസ്റ്റ് ചെയ്തു. മറ്റൊരു സുഹൃത്തിനെ ബംഗ്ലൂരുവിൽ പോസ്റ്റ് ചെയ്തു. എന്നാൽ ഏറ്റവും മോശം മേഖലയിൽ പോസ്റ്റ് ചെയ്യാൻ അവർക്ക് എന്നോട് എന്താണ് ഇത്ര ശത്രുതയെന്നാണ് അധ്യാപിക വീഡിയോയിൽ ചോദിക്കുന്നത്.
എന്‍റെ ആദ്യ പോസ്റ്റിങ് ഞാൻ എന്നും ഓർക്കും. അവർക്ക് എന്നെ ഗോവയിൽ എവിടെയും പോസ്റ്റ് ചെയ്യാമായിരുന്നു.ഒഡീഷയിലോ ദക്ഷിണേന്ത്യയിലെവിടെയെങ്കിലുമോ പോസ്റ്റ് ചെയ്യാമായിരുന്നു. എനിക്ക് ഒരു പ്രശ്നവും ഉണ്ടാകുമായിരുന്നില്ല. ഹിമാചൽ പ്രദേശിലും എനിക്ക് ഇഷ്ടമാണ്. ആരും പോകാൻ ആഗ്രഹിക്കാത്ത ലഡാക്ക് അവർക്ക് നൽകാമായിരുന്നു. ഞാൻ പോകാൻ തയ്യാറായിരുന്നു! പക്ഷേ അവർ എന്നെ അവിടെ പോസ്റ്റ് ചെയ്തില്ലെന്നും ഇവർ ആരോപിച്ചു. ബീഹാറിന്‍റെ സ്ഥിതി യഥാർഥത്തിൽ കുഴപ്പത്തിലാണ്. ആളുകൾക്ക് പൗരബോധമില്ല, തമാശയുമില്ല. പൗരബോധം പൂജ്യമാണ്. ബീഹാർ ഉള്ളതുകൊണ്ട് മാത്രം ഇന്ത്യ ഇപ്പോഴും ഒരു വികസ്വര രാജ്യമാണെന്ന് ഞാൻ കരുതുന്നു. ബീഹാറിനെ ഇന്ത്യയിൽ നിന്ന് നമ്മൾ നീക്കം ചെയ്യുന്ന ദിവസം വികസിത രാഷ്ട്രമാകും" എന്നാണ് അധ്യാപിക വീഡിയോയിൽ പറയുന്നത്.
എന്നാൽ അധ്യാപികയുടെ ഈ അധിക്ഷേപ വീഡിയോക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയർന്നത്. തുടർന്ന് അധ്യാപികക്കെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബീഹാർ എംപി ശാംഭവി ചൗധരി കേന്ദ്രീയ വിദ്യാലയ സംഗതൻ കമ്മീഷണർക്ക് കത്തയച്ചു. തുടർന്ന് സ്കൂൾ അധികൃതർ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.