ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്റ്റംബറിൽ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത്. ഇതിന് അനുമതി വാങ്ങാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 11 വർഷമായി മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചിട്ടില്ല. സംഘടനയുടെ അധ്യക്ഷൻ മോഹൻ ഭാഗവതുമായി കൂടിക്കാഴ്ച നടത്തി വിടപറയാനാണ് മോദി പോയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിരമിക്കൽ അപേക്ഷ സമർപ്പിക്കാനാണ് മോദി ആർ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചത്. മോദിയുടെ കാലം അവസാനിച്ചു. ഇനി ആർ.എസ്.എസിന് പുതിയ നേതൃത്വം കേന്ദ്രത്തിൽ അധികാരത്തിൽ വരണമെന്നാണ് ആഗ്രഹമെന്നും റാവത്ത് പറഞ്ഞു. മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു സഞ്ജയ് റാവത്തിന്റെ പ്രസ്താവന.അതേസമയം, സഞ്ജയ് റാവത്തിന്റെ പ്രസ്താവനക്കെതിരെ മുതിർന്ന ബി.ജെ.പി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തി. മോദിയും ഇനിയും വർഷങ്ങൾ രാജ്യത്തെ നയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2029ലും മോദി തന്നെ രാജ്യത്തെ പ്രധാനമന്ത്രിയാകും.