Share this Article
image
പ്രതിയെ കുറിച്ച് സൂചന ലഭിച്ചു; പൊലീസിന് നന്ദി അറിയിച്ച് മാതാപിതാക്കള്‍
വെബ് ടീം
posted on 19-02-2024
1 min read
missing-child-from-thirivananthapuram-found

തിരുവനന്തപുരം: രണ്ടുവയസുകാരിയെ കണ്ടെത്തിയതില്‍ കേരളാ പൊലീസിന് നന്ദി അറിയിച്ച് ഇതര സംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍. ഇന്നലെ രാത്രി മുതലാണ് ഇതരസംസ്ഥാന തൊഴിലാളിയുടെ മകളെ കാണാതായത്. പത്തൊന്‍പത് മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപത്തുനിന്നാണ് കുട്ടിയെ കണ്ടെത്തിയത്.

കുട്ടി എങ്ങനെ ആ ഭാഗത്തെത്തി എന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് ഡിസിപി അറിയിച്ചു. മെഡിക്കല്‍ പരിശോധനയ്ക്ക് ശേഷം എസ്എടി ആശുപത്രിയിലേക്ക് മാറ്റി. തട്ടിക്കൊണ്ടു പോയ വിവരം മാധ്യമശ്രദ്ധ നേടിയതോടെ കുട്ടിയെ ഉപേക്ഷിച്ചതാകുമെന്നാണ് പൊലീസിന്റെ നിഗമനം. അതേസമയം പ്രതിയെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായി പൊലീസ് പറഞ്ഞു.

റോഡരികില്‍ കഴിയുന്ന നാടോടി ദമ്പതിമാരുടെ മകളാണ് കാണാതായ പെണ്‍കുട്ടി. നാടോടി സംഘം റോഡരികില്‍ കിടന്നുറങ്ങുന്നതിനിടെ ഒരുമണിയോടെ അച്ഛനും അമ്മയും എഴുന്നേറ്റപ്പോഴാണ് കുട്ടിയെ കാണാതായതായി അറിയുന്നത്. ഇവര്‍ ബഹളംവെച്ചതോടെ നാട്ടുകാരെത്തുകയും പെട്ടെന്നുതന്നെ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയുമായിരുന്നു.

ശബ്ദംകേട്ട് എഴുന്നേറ്റപ്പോള്‍ സ്‌കൂട്ടറില്‍ രണ്ടുപേര്‍ പോകുന്നത് കണ്ടുവെന്നും അവരായിരിക്കണം കുട്ടിയെ തട്ടിക്കൊണ്ടു പോയതെന്നുമാണ് ദമ്പതിമാര്‍ പറഞ്ഞത്. തിരുവനന്തപുരം പേട്ടയില്‍ റോഡരികില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരാണ് ദമ്പതിമാര്‍. ദീര്‍ഘകാലമായി ഹൈദരാബാദിലായിരുന്ന ഇവര്‍ ഏതാനും വര്‍ഷംമുന്‍പ് കേരളത്തിലെത്തുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളടക്കം നാലുകുട്ടികളാണ് ഇവര്‍ക്ക്. അഞ്ച് സംഘങ്ങളായി തിരിഞ്ഞായിരുന്നു അന്വേഷണം. സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചുവരുന്നതിനിടെയാണ് കുട്ടിയെ കണ്ടെത്തിയത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories