റിയാദ്: സൗദി അറേബ്യ താൽക്കാലികമായി നിർത്തിവെച്ച മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ വീണ്ടും അനുവദിക്കാൻ തുടങ്ങി. സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വിസ പോർട്ടലിൽ മൾട്ടിപ്പിൾ എൻട്രി വിസയ്ക്കുള്ള ഓപ്ഷൻ ഇന്നലെ മുതൽ ലഭ്യമായിട്ടുണ്ട്.
അനധികൃത ഹജ്ജ് തീർത്ഥാടകരെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ ഉൾപ്പെടെ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് മൾട്ടിപ്പിൾ എൻട്രി വിസിറ്റ് വിസകൾ സൗദി അറേബ്യ ജനുവരി 31 മുതലാണ് താൽക്കാലികമായി നിർത്തിയത്. എന്നാൽ, ഒറ്റത്തവണ മാത്രം പ്രവേശനാനുമതിയുള്ള സിംഗിൾ എൻട്രി വിസിറ്റ് വിസകൾക്ക് ഈ നിയന്ത്രണം ബാധകമായിരുന്നില്ല.
ഇപ്പോൾ പോർട്ടലിലൂടെ വിസയ്ക്ക് അപേക്ഷിക്കാൻ കഴിയുന്നുണ്ട്. എന്നാൽ, അതത് രാജ്യങ്ങളിലെ സൗദി കോൺസുലേറ്റുകളിൽ നിന്ന് വിസ സ്റ്റാമ്പ് ചെയ്തു കിട്ടിയാൽ മാത്രമേ മൾട്ടിപ്പിൾ റീ എൻട്രിയാണോ സിംഗിൾ എൻട്രിയാണോ എന്നറിയാൻ സാധിക്കൂ.
മൾട്ടിപ്പിൾ എൻട്രി വിസകൾ ഒഴിവാക്കിയതിന്റെ കാരണങ്ങൾ എന്താണെന്ന് അധികൃതർ ഔദ്യോഗികമായി വെളിപ്പെടുത്തിയിരുന്നില്ല. വിസക്ക് അപേക്ഷിക്കാൻ കഴിയാതെ വന്നതോടെ അപേക്ഷകരാണ് ഇക്കാര്യം പുറത്തറിയിച്ചത്. ഇപ്പോൾ വിസക്കുള്ള ഓപ്ഷൻ പുന:സ്ഥാപിക്കപ്പെട്ടതും ട്രാവൽ ഏജന്റുമാരാണ് പുറത്തുവിട്ടത്.