പോപ്പ് ഫ്രാന്‍സിസിന്റെ കബറടക്കം ശനിയാഴ്ച. സെന്റ് മേരി മേജര്‍ ബസിലിക്കയിലാണ് കബറടക്കം. ഇന്ത്യന്‍ സമയം ഒന്നരക്കാണ് ചടങ്ങുകള്‍. കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.പോപ്പിന്റെ മരണകാരണം വത്തിക്കാന്‍ ഔദ്യോഗീകമായി അറിയിച്ചു.
മാര്‍പാപ്പയുടെ കബറടക്കച്ചടങ്ങുകളുടെ സമയക്രമം വത്തിക്കാന്‍ പുറത്തുവിട്ടു. കര്‍ദിനാള്‍ കമര്‍ലംഗോ കെവിന്‍ ഫാരലിന്റെ അധ്യക്ഷതില്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ യോഗമാണ് സമയക്രമം തീരുമാനിച്ചത്. സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ ചത്വരത്തില്‍ നാളെ രണ്ടര മുതല്‍ പൊതുദര്‍ശനം ആരംഭിക്കും. പോപ്പിന്റെ ഭൗതിക ദേഹം വിശിഷ്ട വ്യക്തികള്‍ക്ക് ദര്‍ശനത്തിനായി സെന്റ് മാര്‍ത്ത അപ്പാര്‍ട്ട്‌മെന്റിലെ ചാപ്പലിലേക്ക് മാറ്റി.
ഇറ്റാലിയന്‍ ഭരണാധികാരികള്‍ക്കും കര്‍ദിനാള്‍മാര്‍ക്കും നയതന്ത്രപ്രധിനിധികള്‍ക്കുമാണ് ദര്‍ശനത്തിന് അവസരം. പോപ്പിന്റെ ആഗ്രഹപ്രകാരം ലളിതമായചടങ്ങുകളോടെയായിരിക്കും അന്ത്യയാത്ര. മാര്‍പാപ്പമാരെ കബറടക്കുന്ന ഗ്രോട്ടോയിലല്ല സംസ്‌കാരം. പോപ്പ് പതിവായി പ്രാര്‍ത്ഥിക്കാന്‍ പോകുന്ന വിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള സെന്റ് മേരി മേജര്‍ ബസിലിക്കയാണ് പോപിന്റെ അന്ത്യവിശ്രമ സ്ഥലം.
ജെമല്ലി ആശുപത്രിയില്‍ നിന്ന് ചികിത്സ കഴിഞ്ഞു മടങ്ങിയപ്പോഴും യാത്രാ മധ്യേ മാര്‍പാപ്പ ബസിലിക്കയിലെത്തിയിരുന്നു.ശവകുടീരത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ ഉണ്ടാവില്ല. ലാറ്റിന്‍ ഭാഷയില്‍ ഫ്രാന്‍സിസ് എന്നു മാത്രം എഴുതും.സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ പൊതുദര്‍ശവും ലളിതമായിരിക്കും. ഭൗതികദേഹം ഉയര്‍ന്ന പീഡത്തില്‍ വയ്ക്കില്ല.പരമ്പരാഗത രീതിക്ക് പകരം ഒറ്റ അറയുള്ള പെട്ടിയിലാവും അടക്കം.
കബറടക്ക ചടങ്ങുകള്‍ക്ക് കര്‍ദിനാള്‍ സംഘത്തിന്റെ ഡീന്‍ ജിയോവന്നി ബാറ്റിസ്റ്റയും, വൈസ് ഡീന്‍ കര്‍ദ്ദിനാള്‍ ലിയോനാര്‍ഡോ സാന്‍ഡ്രിയും നേതൃത്വം നല്‍കും. ലോക നേതാക്കള്‍ സംസ്‌കാര ചടങ്ങിനെത്തും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, അര്‍ജന്റിനന്‍ പ്രസിഡന്റ് ജാവിയര്‍ മിലി, ലാറ്റിനമേരിക്കയിലേയും യുറോപ്പിലേയും രാഷ്ട്രത്തലവന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.