ചീഫ് സെക്രട്ടറിയുടെ ഹിയറിംഗിൽ പറഞ്ഞ കാര്യങ്ങൾ ഫെയ്സ്ബുക്ക് പേജിലിട്ട് എന്‍ പ്രശാന്ത്. തടഞ്ഞുവെച്ച തന്റെ സ്ഥാനക്കയറ്റം ഉടൻ നൽകണമെന്നും ഐ എ എസ് ഉദ്യോഗസ്ഥരായ ജയതിലകിനും ഗോപാലകൃഷ്ണനുമെതിരെ കേസെടുക്കണമെന്നും പ്രശാന്ത് ഫേസ്ബുക്കിൽ കുറിച്ചു. സർക്കാരിനെതിരെ കേസ് കൊടുക്കാനുള്ള സാഹചര്യം ഒരുക്കരുതെന്നും ഫേസ്ബുക്കിലൂടെ പ്രശാന്തിന്റെ മുന്നറിയിപ്പ്…
ഓരോ ഫയലും ഓരോ ജീവനെടുക്കാനുള്ള അവസരമായി കാണരുത്. ആറ് മാസത്തിൽ തീർപ്പാക്കണമെന്ന നിയമമുണ്ടായിരിക്കെ മൂന്ന് വർഷമായിട്ടും ഫയൽ പൂഴ്ത്തി വെച്ച്, അതിന്‍റെ പേരിൽ 2022 മുതൽ അകാരണമായും നിയമവിരുദ്ധമായും തടഞ്ഞുവെച്ച തന്റെ പ്രമോഷൻ ഉടനടി നൽകണമെന്ന് ആവശ്യപ്പെട്ട് കൊണ്ടാണ് പ്രശാന്ത് പുതിയ പോസ്റ്റ് ഫേസ്ബുക്കിൽ ഇട്ടിരിക്കുന്നത്.
സസ്പെന്‍ഷനില്‍ കഴിയുന്ന എന്‍ പ്രശാന്ത്, ചീഫ് സെക്രട്ടറിയുടെ ഹിയറിംഗില്‍ നടന്ന കാര്യങ്ങളാണ് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. ഭരണഘടനാ വിരുദ്ധമായും അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങൾക്ക് വിരുദ്ധമായും ഫേസ് ബുക്ക് പോസ്റ്റിന്‍റെ പേരിൽ വീണ്ടുമൊരു അന്വേഷണം തുടങ്ങാൻ ശ്രമിക്കരുതെന്നും ഡോ. ജയതിലകിനും ഗോപാലകൃഷ്ണനും പ്രമുഖ മാധ്യമ സ്ഥാപനത്തിനും എതിരെ ക്രിമിനൽ ഗൂഢാലോചനക്കും കേസെടുക്കണമെന്ന ആവശ്യവും ഉന്നയിക്കുന്നുണ്ട്.
ചട്ടങ്ങളും നിയമങ്ങളും സർക്കാറിനും ബാധകമാണ്, ഇതുവരെ സർക്കാറിനെതിരെ ഒരു കേസും കൊടുത്തിട്ടില്ല. അതിന് സാഹചര്യം ഒരുക്കരുതെന്നും പ്രശാന്ത് ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കാതെ സസ്പെൻഷൻ പിൻവലിക്കരുതെന്നും പ്രശാന്ത് പറഞ്ഞുവെയ്ക്കുന്നു..