കൊച്ചി: നിയമത്തിന് മുമ്പിൽ വി.വി.ഐ.പിയും തെരുവിൽ താമസിക്കുന്നവരും തുല്യരെന്ന് ഹൈക്കോടതി.ഒരു വി.ഐ.പിയുടെ മകളായിരുന്നുവെങ്കിൽ പൊലീസ് ഇങ്ങനെ കാണിക്കുമോ എന്നും കോടതി ചോദിച്ചു.കാസർകോട് പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടി തൂങ്ങി മരിച്ച സംഭവത്തിലാണ് പൊലീസിനെതിരെ വിമർശനവുമായി ഹൈക്കോടതി പരാമർശം. പെൺകുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ ഉദ്യോഗസ്ഥൻ കേസ് ഡയറിയുമായി നാളെ കോടതിയിൽ ഹാജരാകണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.
പെൺകുട്ടിയുടെ രക്ഷിതാക്കൾ നൽകിയ ഹേബിയസ് കോർപസ് ഹർജി പരിഗണിക്കവെയായിരുന്നു വിമർശനം.പൈവളിഗെയിൽ നിന്ന് കാണാതായ പെൺകുട്ടിയെയും 42കാരനെയും ഇന്നലെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. അയൽവാസിയായ പ്രദീപിനൊപ്പമാണ് 15കാരിയായ പെൺകുട്ടിയേയും മരിച്ചനിലയിൽ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ വീടിന് സമീപമുള്ള കുറ്റിക്കാട്ടിൽ മരത്തിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹങ്ങൾ.ഫെബ്രുവരി 12 മുതലാണ് പെൺകുട്ടിയെ കാണാതായത്. പെൺകുട്ടിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് 26 ദിവസത്തെ അന്വേഷണങ്ങൾക്ക് വിരാമമായെങ്കിലും മരണ കാരണം ദുരൂഹമായി തുടരുകയാണ്. എന്താണ് ഇരുവരുടെ ജീവനെടുക്കാനുള്ള കാരണമെന്ന് പൊലീസ് അന്വേഷിച്ചു വരുകയാണ്.