കോഴിക്കോട്: മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രം എംപുരാനെതിരായ പ്രതിഷേധം തെരുവിലേക്ക് എത്തുന്ന നിലയിലേക്ക്. ഗുജറാത്ത് കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പ്രതിപാദിക്കുന്ന സിനിമയ്ക്കെതിരെ സംഘപരിവാര്‍ കേന്ദ്രങ്ങള്‍ കടുത്ത വിമര്‍ശനം ഉയര്‍ത്തുന്നതിനിടെ വിവാദത്തില്‍ പരസ്യ പ്രതിഷേധവുമായി ഹനുമാന്‍ സേനയാണ് രംഗത്തെത്തിയിരിക്കുന്നത്.കോഴിക്കോട് അപ്‌സര തീയറ്റര്‍ പരിസരത്ത് ഞായറാഴ്ച വൈകീട്ട് പ്രതിഷേധം സംഘടിപ്പിക്കുമെന്നാണ് പ്രഖ്യാപനം. എംപുരാനെ കത്തിക്കും എന്നാണ് ഹനുമാന്‍ സേനയുടെ പ്രതിഷേധത്തിന് നല്‍കിയിരിക്കുന്ന തലക്കെട്ട്. വിവിധയിടങ്ങളിൽ പോസ്റ്റർ പ്രത്യക്ഷപെട്ടു. എംപുരാന്‍ ചരിത്രത്തെ വളച്ചൊടിച്ച സിനിമയാണെന്നും ചിത്രം നിരോധിക്കണമെന്നും ഹനുമാന്‍ സേന ആവശ്യപ്പെടുന്നു. സുപ്രീംകോടതി വിധിയെ പോലും അവഗണിച്ചാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ലെഫ്റ്റനന്റ് കേണല്‍ പദവി ഉപയോഗിച്ച് രാജ്യദ്രോഹത്തിന് കൂട്ടു നിന്ന മോഹന്‍ലാലിന്റെ പദവി തിരിച്ചുവാങ്ങണം എന്നും ഹനുമാന്‍ സേന ആവശ്യപ്പെടുന്നു.
അതേ സമയം 17 ഇടങ്ങളില്‍ മാറ്റം വരുത്തിയ എംപുരാന്റെ പുതിയ പതിപ്പ് അടുത്തയാഴ്ച തീയറ്ററില്‍ എത്തും. നിര്‍മാതാക്കള്‍ നിര്‍ദേശിച്ചതു പ്രകാരമാണ് മാറ്റമെന്നാണ് സൂചന. അടുത്തയാഴ്ച തീയറ്ററില്‍ എത്തുന്ന പുതിയ പതിപ്പില്‍ പതിനേഴു ഭാഗങ്ങള്‍ ഒഴിവാക്കും.