കൊല്ലം: കുണ്ടറയില്‍ റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയ സംഭവത്തില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി റിപ്പോർട്ട്. ടെലിഫോണ്‍ പോസ്റ്റിന്റെ കാസ്റ്റണ്‍ മോഷ്ടിക്കുന്നതിനു വേണ്ടിയാണ് പോസ്റ്റ് ട്രാക്കിന് കുറുകെ ഇട്ടതെന്നാണ് പ്രതികൾ പൊലീസിനോട് പറഞ്ഞതെന്നാണ് വിവരം. പൊലീസ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുകയാണ്.പെരുമ്പുഴ സ്വദേശികളായ രാജേഷ്, അരുണ്‍ എന്നിവരാണ് കേസിലെ പ്രതികള്‍. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്.
ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് റെയില്‍വേ പാളത്തിന് കുറുകെ ടെലിഫോണ്‍ പോസ്റ്റ് കണ്ടെത്തിയത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയാള്‍ റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് ഏഴുകോണ്‍ പൊലീസ് സ്ഥലത്തെത്തി പോസ്റ്റ് മാറ്റിയിട്ടു.മണിക്കൂറുകള്‍ക്ക് ശേഷം റെയില്‍വേ പൊലീസും സ്ഥലത്തെത്തി പരിശോധന നടത്തി. ഇതിനിടെ വീണ്ടും പോസ്റ്റ് കണ്ടെത്തി. ഇതോടെ അട്ടിമറി സാധ്യത പൊലീസ് സംശയിച്ചിരുന്നു. ഇതിന് പിന്നാലെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചിരുന്നു. ഇതില്‍ കണ്ടെത്തിയവര്‍ തന്നെയാണ് പ്രതികളെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രാജേഷും അരുണും പിടിയിലാകുന്നത്.