മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളെ പരോക്ഷമായി വിമർശിച്ച് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. മഹല്ലുകളുടെ അധികാര പദവിയായ ഖാസി പദം ഏറ്റെടുക്കുന്നത് എണ്ണം പറഞ്ഞ് പേരെടുക്കാനാവരുതെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. ഒരു മഹല്ലിൽ ഖാസി വേണ്ടത് പേരിനും പ്രശസ്തിക്കും വേണ്ടിയല്ല. ഖാസി പദവി അലങ്കാരത്തിനുവേണ്ടി ഏറ്റെടുക്കേണ്ട കാര്യമല്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
ഏറ്റവും കൂടുതൽ മഹല്ലുകളിൽ ഖാസി ആയിരിക്കുന്നത് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ കൂടിയായ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആണെന്ന് പറഞ്ഞ് പാണക്കാട് ഖാസി ഫൗണ്ടേഷനെ പിന്തുണയ്ക്കുന്നവർ പ്രചരണം നടത്തുന്ന വേളയിലാണ് അത്തരം കാര്യങ്ങളെ പരോക്ഷമായി വിമർശിച്ച് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ രംഗത്ത് വന്നത്.
മലപ്പുറം പത്തിരിയാൽ മഹല്ല് ഖാസിയായി സ്ഥാനമേറ്റശേഷം സംസാരിക്കുകയായിരുന്നു ജിഫ്രി മുത്തുക്കോയ തങ്ങൾ. വളരെ ശ്രദ്ധിച്ചു മാത്രമേ ഖാസി പദവി ഏറ്റെടുക്കാൻ പാടുള്ളൂ. അത് ഭൗതികമായ താൽപര്യങ്ങൾക്കു വേണ്ടിയാവരുത്. പഴയ മതനിബന്ധനയിലുള്ള ഖാസിമാരെ കിട്ടാൻ ഇപ്പോൾ പ്രയാസമാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.
യഥാർത്ഥ പണ്ഡിതന്മാരുടെ കാലം കഴിഞ്ഞാൽ വിവരമില്ലാത്ത ആളുകൾ അറിവില്ലാതെ ഫത്വ കൊടുക്കാൻ തുടങ്ങും. ഇൻ്റർനെറ്റ് നോക്കിയായിരിക്കും അവർ തെറ്റായ കാര്യങ്ങൾ പറയുകയെന്നും ജിഫ്രി തങ്ങൾ കൂട്ടിച്ചേർത്തു. സമസ്ത നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച ലീഗ് അനുകൂലി കൂടിയായ മുസ്തഫൽ ഫൈസിയെ മുശാവറയിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. അതിന് പിന്നാലെ പങ്കെടുത്ത പരിപാടിയിലാണ് ജിഫ്രി തങ്ങളുടെ പരോക്ഷ വിമർശനം.