കൊല്ലം: സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ മാസ്റ്റർ തുടർച്ചയായി രണ്ടാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. സിപിഐഎം സംസ്ഥാന സമ്മേളനത്തിലായിരുന്നു അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. പാർട്ടിയുടെ സെക്രട്ടറിയെന്ന നിലയിലുള്ള അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളിൽ പാർട്ടിക്ക് മതിപ്പുണ്ടെന്നുള്ളത് അദ്ദേഹത്തിന് അനുകൂല ഘടകമായി.
ബാലസംഘം പ്രവർത്തകനായി പൊതുരംഗത്തേക്ക് വന്ന എം.വി. ഗോവിന്ദൻ മാസ്റ്റർ, ഡിവൈഎഫ്ഐയുടെ ആദ്യ സംസ്ഥാന പ്രസിഡന്റായിരുന്നു. സിപിഐഎം രൂപീകൃതമായി അഞ്ചുവർഷത്തിനു ശേഷം പാർട്ടി അംഗത്വമെടുത്ത അദ്ദേഹം, പിന്നീട് സിപിഐഎം കണ്ണൂർ ജില്ലാ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചു.
സംസ്ഥാന സെക്രട്ടറിയേറ്റ്, കേന്ദ്ര കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരവെ, കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് അദ്ദേഹം സിപിഐഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. ഈ പുതിയ പദവിയിലേക്ക് നിയോഗിക്കപ്പെടുന്ന സമയത്ത്, രണ്ടാം പിണറായി മന്ത്രിസഭയിൽ തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം.
അതോടൊപ്പം, സിപിഐഎമ്മിൻ്റെ 89 അംഗ സംസ്ഥാന കമ്മിറ്റിയെയും സമ്മേളനത്തിൽ തിരഞ്ഞെടുത്തു. കണ്ണൂരിൽ നിന്ന് വി.കെ. സനോജും, എം. പ്രകാശനും കമ്മറ്റിയിൽ ഇടം നേടിയിട്ടുണ്ട്. കൂടാതെ, വി. വസീഫ്, ആർ. ബിന്ദു, കെ. ശാന്തകുമാരി, ഡി.കെ. മുരളി, എം. അനിൽ കുമാർ, കെ. പ്രസാദ്, കെ.ആർ. രഘുനാഥ്, എസ്. ജയമോഹൻ എന്നിവരും കമ്മറ്റിയിൽ അംഗങ്ങളാണ്. ഈ പുതിയ കമ്മിറ്റിയിൽ 17 പുതുമുഖങ്ങളുണ്ട്.