ദഹിയ: ബ്രസീലില്‍ പൂമ്പാറ്റയുടെ അവശിഷ്ടം സ്വന്തം ശരീരത്തില്‍ കുത്തിവച്ച വിദ്യാർഥി മരിച്ചു. 14 വയസുകാരനായ ഡേവി ന്യൂൺസ് മൊറേറയാണ് മരിച്ചതെന്നാണ് പൊലീസ് നൽകുന്ന വിവരം. കുത്തിവയ്പ്പിനു പിന്നാലെ ശക്തമായ വേദന അനുഭവപ്പെട്ട ഡേവി ന്യൂൺസിനെ ബ്രസീലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.ഏഴ് ദിവസത്തോളം അതി കഠിനമായ വേദന അനുഭവിച്ചതിന് ശേഷം ഡേവി ന്യൂൺസ് മരണത്തിനു കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
ചത്ത പൂമ്പാറ്റയെ വെള്ളത്തില്‍ കലർത്തിയ ശേഷം ആ വെള്ളം തന്‍റെ കാല്‍ ഞരമ്പില്‍ കുത്തിവച്ചെന്നാണ് മരിക്കുന്നതിന് മുൻപ് കുട്ടി നൽകിയ മൊഴി.പൂമ്പാറ്റയുടെ അവശിഷ്ടം ശരീരത്തില്‍ കുത്തിവയ്ക്കുന്നത് സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചലഞ്ചിന്‍റെ ഭാഗമാണെന്നും ബ്രസീലിയന്‍ പൊലീസ് പറഞ്ഞു.പതിനാലുകാരന്‍റെ മരണത്തിന് ഇടയാക്കിയ സമൂഹ മാധ്യമ ചലഞ്ചിനെക്കുറിച്ചുള്ള അന്വേഷണത്തിലാണ് പൊലീസെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു
. ഡേവി ന്യൂൺസ് മൊറേറയ്ക്ക് രക്തം കട്ടപിടിക്കുന്ന അവസ്ഥയും അലർജി പ്രശ്നങ്ങളും അനുഭവപ്പെട്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്ത് വലുപ്പമുള്ള പൂമ്പാറ്റയുടെ ജഡമാണ് കുട്ടി കുത്തിവയ്ക്കാനായി ഉപയോഗിച്ചതെന്ന് വ്യക്തമല്ല.അത്തരമൊരു കുത്തിവയ്പ്പിനിടെ ഒരു പക്ഷേ രക്തധമനികളിലേക്ക് വായു കയറിയിരുന്നിരിക്കാം. അതാകാം രക്തം കട്ടിപിടിക്കാനുള്ള കാരണമെന്നും ആശുപത്രി അധികൃതർ പറഞ്ഞു. രക്ത ധമനികളില്‍ രക്തം കട്ടപിടിക്കുന്ന അവസ്ഥയാണ് കുട്ടിയുടെ മരണത്തിന് കാരണമെന്നും പറയുന്നു.