പാരിസ്: കുട്ടികളുള്‍പ്പെടെ 299 രോഗികളെ ബലാത്സംഗം ചെയ്തതിന് മുൻ സര്‍ജന്റെ വിചാരണ ഫ്രാൻസിൽ പുരോഗമിക്കുന്നു. വിചാരണയ്ക്ക് ശേഷം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാല്‍ 20 വര്‍ഷം തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. നിലവില്‍ 15 വര്‍ഷം ശിക്ഷ അനുഭവിക്കുകയാണ് ഇയാള്‍. 74 വയസുള്ള ജോയല്‍ ലെ സ്‌കൗര്‍നെക് എന്ന സര്‍ജന്‍ കുട്ടികളെ ബലാത്സംഗം ചെയ്തതിന് അഞ്ച് കൊല്ലം മുൻപാണ്ശിക്ഷിക്കപ്പെട്ടത്.ഇയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ ഒന്നും ഇയാള്‍ നിഷേധിച്ചില്ല. എന്നാല്‍ തനിക്കൊന്നും ഓര്‍മയില്ലെന്നാണ് ഇയാള്‍ പറയുന്നത്. അതിജീവിതരില്‍ പലരും അബോധാവസ്ഥയിലായിരുന്നതിനാല്‍ അവര്‍ക്കും ബലാത്സംഗത്തെക്കുറിച്ച് കൃത്യമായി മൊഴി നല്‍കാന്‍ കഴിഞ്ഞിട്ടില്ല. പതിനഞ്ച് വയസിന് താഴെയുള്ള കുട്ടികളുമായുള്ള ലൈംഗിക ബന്ധം ബലാത്സംഗമാണെന്നും പ്രതികള്‍ക്ക് 20 വര്‍ഷം വരെ തടവ് ശിക്ഷ നിഷ്‌കര്‍ഷിക്കുന്ന ബില്ല് നാഷണല്‍ അസംബ്ലി പാസാക്കിയതിന് തൊട്ട് പിന്നാലെയാണ് സ്‌കൗര്‍നെകിനെതിരെയുള്ള വിചാരണ വരുന്നത്. ഗിസെലെ പെലിക്കോട്ട് കേസായിരുന്നു ഫ്രാന്‍സില്‍ ഇതുവരെയുള്ളതില്‍ ഏറ്റവും ചര്‍ച്ചപ്പെട്ടതും ഞെട്ടിച്ചതുമായ ബലാത്സംഗ കേസ്. ഭര്‍ത്താവ് വര്‍ഷങ്ങളോളം മയക്കുമരുന്ന് നല്‍കി മറ്റ് പുരുഷന്‍മാരെക്കൊണ്ട് ബലാത്സംഗം ചെയ്യിക്കുകയായിരുന്നു. അവരുടെ ഭര്‍ത്താവിനേയും കുറ്റവാളികളായ ആളുകളേയും കണ്ടെത്തി 20 വര്‍ഷം വരെ തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു.എട്ടു വർഷം മുൻപ് അയല്‍പക്കത്തുള്ള ആറു വയസുകാരി പെണ്‍കുട്ടിയെ ലൈംഗികമായി സ്‌കൗര്‍നെക് സ്പര്‍ശിച്ചതോടെയാണ് ഇയാള്‍ക്കെതിരെയുള്ള കേസുകള്‍ ആരംഭിക്കുന്നത്. ഇതോടെ ഇയാള്‍ക്കെതിരെ പലരും പരാതിയുമായി വരികയായിരുന്നു. തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ മൂന്ന് ലക്ഷത്തിലധികം ഫോട്ടോകള്‍, 650 പീഡോഫീലിയ ചിത്രങ്ങള്‍, മൃഗങ്ങള്‍ക്കെതിരായ ലൈംഗികാതിക്രമം, വിഡിയോ ഫയലുകള്‍, പീഡോഫീലിയയെക്കുറിച്ചുള്ള കുറിപ്പുകള്‍ അടങ്ങിയ നോട്ട് ബുക്കുകള്‍ എന്നിവ കണ്ടെത്തുകയായിരുന്നു. 1989നും 2014നും ഇടയില്‍ ശരാശരി 11 വയസ് പ്രായമുള്ള 158 ആണ്‍കുട്ടികളേയും 141 പെണ്‍കുട്ടികളെയും ഇയാള്‍ ബലാത്സംഗം ചെയ്തു. ആശുപത്രി മുറികളില്‍ തനിച്ചായിരിക്കുമ്പോഴാണ് പലപ്പോഴും കുട്ടികളെ ഇയാള്‍ ബലാത്സംഗം ചെയ്തിരുന്നത്. ഇയാളെ വിചാരണ ചെയ്യുന്ന കോടതി മുറിക്ക് പുറത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് ആക്ടിവിസ്റ്റുകള്‍ പ്രതിഷേധം നടത്തുന്നുണ്ട്.