ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയായ നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ് യു.ജി) ഇക്കൊല്ലം പേന, പേപ്പർ മോഡിൽ ഒറ്റ ദിവസം, ഒരു ഷിഫ്റ്റിൽ നടത്താൻ തീരുമാനമായി. ഒ.എം.ആർ ഷീറ്റിലാകും പരീക്ഷ. നാഷനൽ ടെസ്റ്റിങ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്. ദേശീയ മെഡിക്കൽ കമീഷൻ തയാറാക്കിയ മാർഗനിർദേശങ്ങളോട് യോജിക്കുന്ന തീരുമാനമാണിത്.
2025ലെ നീറ്റ് യു.ജി പരീക്ഷ പേന, പേപ്പർ മോഡിൽ നടത്തണോ അതോ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാക്കണോ എന്ന് തീരുമാനിച്ചിട്ടില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ-ആരോഗ്യമന്ത്രാലയങ്ങൾ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. പരീക്ഷ സാധാരണ പോലെ പേന-പേപ്പർ മോഡിൽ തുടരാനുള്ള തീരുമാനം എൻ.ടി.എ സ്വീകരിക്കുകയായിരുന്നു. രാജ്യത്തെ വിവിധ മെഡിക്കൽ കോഴ്സുകളിലെ പ്രവേശനത്തിനായുള്ള പൊതു പ്രവേശന പരീക്ഷയാണ് നീറ്റ്.
അതോടൊപ്പം, ആംഡ് ഫോഴ്‌സസ് മെഡിക്കല്‍ സര്‍വീസ് ആശുപത്രികളില്‍ 2025 മുതല്‍ നടത്തുന്ന ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നീറ്റ് വഴിയാകും. നാലു വര്‍ഷ ബി.എസ്.സി നഴ്‌സിങ് കോഴ്‌സുകള്‍ക്കും നീറ്റ് ബാധകമാക്കിയിട്ടുണ്ട്. ബി.എ.എം.എസ്, ബി.യു.എം.എസ്, ബി.എസ്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാണ്. ബി.എച്ച്.എം.എസ് കോഴ്‌സുകളിലേക്കുള്ള പ്രവേശനവും നീറ്റ് വഴിയാക്കിയിട്ടുണ്ട്.