Share this Article
image
ജനൽവഴി ഞൊടിയിടയിൽ മോഷണം നടത്തിയിരുന്ന പരുന്ത് പ്രാഞ്ചി അറസ്റ്റിൽ
വെബ് ടീം
posted on 31-03-2023
1 min read
Parunth Pranchi arrested from Thrissur chalakkudy

ഉഷ്ണം മൂലം ജനലുകള്‍ തുറന്നിട്ട് ഉറങ്ങുന്നവരെ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തുന്ന  വിരുതനെ തൃശൂര്‍ ചാലക്കുടി പൊലീസ് പിടികൂടി. പരുന്ത് പ്രാഞ്ചി എന്ന് ഇരട്ടപ്പേരുള്ള എലഞ്ഞിപ്ര സ്വദേശി ഫ്രാന്‍സിസാണ് പ്രത്യേക അന്വേഷണസംഘത്തിന്‍റെ വലയിലായത്

ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും രാത്രികളില്‍ ഉഷ്ണം മൂലം ജനല്‍ തുറന്നിട്ട് ഉറങ്ങുന്നവരുടെ ആഭരണങ്ങള്‍ മോഷണം പോകുന്ന സംഭവം തുടര്‍ച്ചയായിരുന്നു. ഇതേത്തുടർന്ന് റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണസംഘത്തെ രൂപീകരിച്ചത്.തുടർന്നാണ് ഇത്തരം മോഷണങ്ങള്‍ നടത്തുന്നത് പരുന്ത് പ്രാഞ്ചി എന്ന ഫ്രാൻസിസ് ആണെന്ന് വ്യക്തമായത്. 

ഫ്രാൻസിസ് എങ്ങനെ പരുന്ത് പ്രാഞ്ചിയായി?

പരുന്ത് റാഞ്ചുന്നത് പോലെ ഞൊടിയിടയിലാണ് ഫ്രാൻസിൻ്റെ മോഷണം. പിടിക്കപ്പെടുമെന്ന് കണ്ടാൽ ഉടനെ ഓടി രക്ഷപ്പെടാൻ ശ്രമം നടത്തും. അതിസമര്‍ത്ഥനായ ഓട്ടക്കാരനായതിൽ കാൾലൂയീസ് പ്രാഞ്ചി എന്നും ഇയാള്‍ക്ക് വിളിപ്പേരുണ്ട്.  ചാലക്കുടി മോസ്കോയിലെ വീട്ടിൽ ജനലിലൂടെ കയ്യിട്ട് മോഷണം നടന്നതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. സമാന രീതിയിൽ മോഷണം നടത്തുന്നവരെ കുറിച്ചുമുള്ള അന്വേഷണമാണ് സംശയത്തിന്റെ മുന ഫ്രാൻസിസിലേക്കെത്താൻ കാരണമായത്. 

കഴിഞ്ഞ ദിവസങ്ങളിൽ ഫ്രാൻസിസ് ധാരാളം പണം ധൂർത്തടിക്കുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. തുടർന്ന് ഫ്രാൻസിസിനെ പിടികൂടി  ചോദ്യം ചെയ്തപ്പോൾ മോഷണങ്ങൾ നടത്തിയതായും മോഷ്ടിച്ച സ്വര്‍ണം കടയിൽ വില്‍പ്പന നടത്തിയതായും ഇയാൾ സമ്മതിച്ചു. തുടർന്ന് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.  എറണാകുളം,  മലപ്പുറം, പാലക്കാട് ജില്ലകളിലാണ് ഫ്രാൻസിസിനെതിരെ കൂടുതല്‍ കേസുകളുള്ളത്. പലകേസുകളിലായി പതിനാല് വര്‍ഷത്തോളം തടവുശിക്ഷയും അനുഭവിച്ചിട്ടുണ്ട്.  പാലക്കാട് ജയിലിൽ നിന്നും മോചിതനായ ശേഷം നാട്ടിലെത്തി വർഷങ്ങളായി കുറ്റകൃത്യങ്ങളിൽ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു  ഫ്രാൻസിസ്. 

തുടര്‍ന്ന് പോലീസുകാരും അഭ്യുദയകാംക്ഷികളുടേയും സഹായത്താല്‍   ലോട്ടറി കച്ചവടം ആരംഭിച്ച് ഉപജീവനം നടത്തിവരികയായിരുന്നു. എന്നാല്‍  ഇടക്കാലം കൊണ്ട് ചീട്ടുകളിയിൽ ഏർപ്പെട്ട് ധാരാളം പണം  നഷ്ടപ്പെട്ടു. ഇതോടെയാണ് ഇയാൾ വീണ്ടും മോഷണത്തിലേയ്ക്ക് തിരിഞ്ഞത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ കൈക്കുമ്പിളിൽ
Share this Article
Related Stories